തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതമാക്കുന്നു. വീണയുടെ ഡയറിയിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വീണയുടെ കൈയക്ഷരത്തിലുള്ള രേഖകളിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ഇഡി കണ്ടെത്തി. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള പണത്തിന്റെ ഉറവിടം, കൈമാറ്റം ചെയ്ത വ്യക്തികൾ, പണം എവിടേക്കാണ് പോയത് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായുള്ള വിവരങ്ങളും രേഖകളിൽനിന്ന് ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തേക്കുള്ള ഈ പണമിടപാടിൽ ഫെമ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
വീണയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായ തുക കൈകാര്യം ചെയ്തതിന്റെ സൂചനകളും ലഭിച്ചതായി ഇഡി പറയുന്നു. വീണ ഉപയോഗിച്ചിരുന്ന സിം കാർഡിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഇന്റർനെറ്റ് കോളുകൾക്കായി ഉപയോഗിച്ചിരുന്നോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.
പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി അടുത്ത ആഴ്ച നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം ലേക്കർ ഇന്ത്യ, സൊളാസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ തുടരുകയാണ്.